' ആ ഡയറി വ്യാജം ' ; യെദ്യൂരപ്പയുടെ പേരിൽ പുറത്തിറങ്ങിയത് 'വ്യാജ ഡയറി'യെന്ന് ആദായ നികുതി വകുപ്പ്
ഇപ്പോഴത്തെ സംഭവങ്ങൾ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കരുതുന്നുവെന്നും ബെംഗളൂരു ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അഭിപ്രായപ്പെട്ടു.
ബംഗലൂരു : യെദ്യൂരപ്പയുടെ പേരിൽ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്. കോടതിയിൽ സമർപ്പിക്കാൻ കഴിയാത്ത രേഖകൾ ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് എന്നും ഈ ഡയറി വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ തെളിഞ്ഞിട്ടുള്ളതാണെന്നും ബംഗലൂരു ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ബി എസ് ബാലകൃഷ്ണൻ അറിയിച്ചു.
ഇപ്പോഴത്തെ സംഭവങ്ങൾ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കരുതുന്നുവെന്നും ബെംഗളൂരു ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അഭിപ്രായപ്പെട്ടു. കർണാടക മുഖ്യമന്ത്രിയാവാൻ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് കാരവൻ മാഗസിൻ പുറത്ത് വിട്ട ഡയറിയിൽ പറയുന്നത്. ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.