തെലങ്കാനയിലും ഗുരുതര വീഴ്ച; ഡിവൈഎസ്പിയെ കൊവിഡ് ഭേദമാകാതെ ഡിസ്ചാര്‍ജ് ചെയ്തു
രോഗിയെ തിരിച്ചുവിളിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിച്ച മകന്‍റെ വിദേശയാത്ര വിവരം മറച്ചുവെച്ചതിന് ഡിവൈഎസ്പിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഹൈദരാബാദ്: ഹൈദരാബാദിൽ കൊവിഡ് ഭേദമാകാത്ത ഡിവൈഎസ്പിയെ ഡിസ്ചാർജ് ചെയ്തു. പരിശോധന ഫലം നെഗറ്റീവായതിനെത്തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്നും പിന്നീടാണ് പോസിറ്റീവാണെന്ന് വ്യക്തമായതെന്നും ആശുപത്രി അധികൃതർ പറയുന്നു. രോഗിയെ തിരിച്ചുവിളിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിച്ച മകന്‍റെ വിദേശയാത്ര വിവരം മറച്ചുവെച്ചതിന് ഡിവൈഎസ്പിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
തമിഴ്നാട്ടിലെ വില്ലുപുരത്തും സമാനമായ സംഭവം നടന്നിരുന്നു. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊവിഡ് ബാധിതനെ ഇതുവരെ കണ്ടെത്താനായില്ല. കൊവിഡ് ബാധിതരായ നാല് പേരെയാണ് വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തത്. വില്ലുപുരം സ്വദേശികളായ മൂന്ന് പേരെ ആശുപത്രിയില്‍ തിരികെ എത്തിച്ചെങ്കിലും അതിഥി തൊഴിലാളിയായ ദില്ലി സ്വദേശിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതുകൊണ്ട് സംഭവിച്ച വീഴ്ചയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.