Asianet News MalayalamAsianet News Malayalam

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, ജാഗ്രതയിൽ കേന്ദ്രം, 35 കമ്പനി കേന്ദ്രസേനയെത്തും

ജൂൺ 13-ഓടെ വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

cyclone vayu moving to gujrat updates
Author
Ahmedabad, First Published Jun 11, 2019, 6:38 PM IST

ദില്ലി/അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്‍റെ ശക്തി കൂടി ഗുജറാത്ത് തീരത്തേക്കടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 13-ഓടെ വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം. ഇത് മണിക്കൂറിൽ 135 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തി. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും മരങ്ങൾ മുറിച്ച് നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന് ഓരോ ടീമിന്‍റെയും പക്കലുണ്ട്. ഇവിടേക്ക് പത്ത് ടീമുകളെക്കൂടി നിയോഗിക്കാൻ ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. നാളെ രാവിലേക്ക് ഈ സംഘങ്ങളും അവിടേക്ക് എത്തും. ഇതോടെ ആകെ 35 കമ്പനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തും. 

വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ദാമൻ ദിയു എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

തീരദേശസംരക്ഷണ സേന, നാവിക, വായു, കരസേനകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനായി എല്ലാ സന്നാഹങ്ങളും തയ്യാറാക്കാനാണ് നിർദേശം. വായുസേനയോട് വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാക്കാനും നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഉടൻ തുറക്കും. 

'വായു' - ജാഗ്രതയോടെ IMD

ജൂൺ 13-ന് വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് സൂചന. തിരകൾ 1 മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. 

കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഭൗമശാസ്ത്രമന്ത്രാലയ സെക്രട്ടറിയുമായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാബിനറ്റ് സെക്രട്ടറി പി കെ സിൻഹയും ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ എൻ സിങും എല്ലാ സേനാവിഭാഗങ്ങളുമായും മറ്റ് വകുപ്പ് മേധാവികളുമായും ചർച്ചകൾ നടത്തി. 

35 എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമേ 11 എസ്‍ഡിആർഎഫ് സംഘങ്ങളെയും സ്ഥലത്ത് നിയോഗിക്കും. സംസ്ഥാനപൊലീസും പൂർണസന്നാഹങ്ങളോടെ തയ്യാറാണ്. 

Follow Us:
Download App:
  • android
  • ios