അഭിഭാഷകരും പ്രതിഷേധത്തില്‍; സാകേത് കോടതിയില്‍ സംഘര്‍ഷാവസ്ഥ, പൊലീസിനെതിരെ നടപടി വേണമെന്നാവശ്യം
സാകേത് കോടതിക്കു മുമ്പില്‍ ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ പൊലീസ് പറഞ്ഞുവിട്ടതാണെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.
ദില്ലി: ദില്ലി സാകേത് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ. പൊലീസ്- അഭിഭാഷക സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധസൂചകമായി അഭിഭാഷകര്‍ കോടതി ഗേറ്റ് പൂട്ടിയതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങളെയും അഭിഭാഷക പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ കോടതിവളപ്പുകളില്‍ അഭിഭാൽകര്‍ പ്രതിഷേധത്തിലാണ്.
തിസ് ഹസാരി കോടതിവളപ്പില്‍ വെടിവെപ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. എന്നാല്‍, അഭിഭാഷകര്‍ തങ്ങളെ മര്‍ദ്ദിച്ച കാര്യമാണ് പൊലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാകേത് കോടതിക്കു മുമ്പില്‍ ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ പൊലീസ് പറഞ്ഞുവിട്ടതാണെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.
Read Also: ദില്ലിയില്‍ കാക്കി കലാപം, പിന്തുണയുമായി കേരളാ പൊലീസും
അടച്ചിട്ട കോടതി ഗേറ്റ് തുറക്കാനാണ് നാട്ടുകാരുടെ ശ്രമം. അഭിഭാഷകര്‍ അകത്തുനിന്ന് ഇതിനെ പ്രതിരോധിക്കുകയാണ്. ഇന്നലെ തെരുവിലിറങ്ങി പൊലീസ് സമരം ചെയ്തിരുന്നു. ദില്ലി ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ പ്രതിഷേധമായിരുന്നു പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് പൊലീസിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് നേതൃത്വത്തിന്‍റെയടക്കം ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ അഭിഭാഷകര്‍ നടത്തുന്നത്.
Read Also: അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയായി പൊലീസ് സമരം; ആഭ്യന്തരമന്ത്രിയുടെ പരാജയമെന്ന് പ്രതിപക്ഷം
സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ എന്തുകൊണ്ടച് നടപടിയെടുത്തില്ല എന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ജുഡിഷ്യറിയും പൊലീസും നേര്‍ക്കുനേര്‍ നില്‍ക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
Read Also: പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകർ: അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് പൊലീസ്