ദില്ലിയിലെ വായു മലിനീകരണം: കേന്ദ്ര സർക്കാർ എന്തു ചെയ്തുവെന്ന് ആം ആദ്മി പാർട്ടി
മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ഇതിനു മറുപടി പറയണം.
ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തിൽ കേന്ദ സർക്കാറിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ഇതിനു മറുപടി പറയണം.
ദില്ലിയിലെ മലിനീകരണത്തോത് അപകടകരമായി തന്നെ തുടരുകയാണ്. ഇന്നലെ മഴ പെയ്തതോടെ കനത്ത മൂടൽമഞ്ഞും നഗരത്തിൽ വ്യാപിച്ചു. ഇതോടെ റോഡ്,റെയിൽ,വ്യോമ ഗതാഗതം താറുമാറായി. നിലവിൽ മെട്രോ ട്രെയിനുകൾ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. ദില്ലിയിലേക്കുള്ള 45 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.വിമാനത്തവളത്തിന്‍റെ പ്രവർത്തനവും മന്ദഗതിയിലായി. എക്സ്പ്രസ് ഹൈവേയിലും മൂടൽമഞ്ഞ് ഗതാഗതം ദുസ്സഹമാക്കി.
നിലവിൽ ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 400 നും 700 നും ഇടയിലാണ്. ആരോഗ്യടിയന്തരാവസ്ഥക്ക് പിറകെ നാളെ മുതൽ നഗരത്തിൽ വാഹന നിയന്ത്രണവും ഏർപ്പെടുത്തും. ഒറ്റ ഇരട്ട നമ്പർ നിയന്ത്രണമാണ് ഏർപ്പെടുത്തുക. ഇതിനിടെ മലിനീകരണത്തോതിനെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സമീപ സംസ്ഥാനങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾക്ക് തീയിടുന്നതിനെതിരായ ഹർജിയും കോടതി പരിഗണിക്കും.
രാജ്യത്തെ ആയുർദൈർഘ്യത്തെ മലിനീകരണം ബാധിക്കുന്നതിനെ കുറിച്ച് ഷിക്കാഗോ സർവകലാശാല നടത്തിയ പഠനം ഇതേ സമയം പുറത്തു വന്നിട്ടുണ്ട്. സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. ഗംഗാസമതലങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ആയുസ്സിലെ ഏഴ് വർഷങ്ങൾ മലിനീകരണം കാരണം കുറയുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ശരാശരി ആയുർദൈർഘ്യം നാല് വർഷവും ഇങ്ങനെ കുറയുന്നുവെന്ന് പഠനം പറയുന്നു.