Asianet News MalayalamAsianet News Malayalam

തിഹാർ ജയിലിലെത്തി ചിദംബരത്തെ അറസ്റ്റ് ചെയ്ത് ഇ ഡി;വിശദമായി ചോദ്യം ചെയ്യും

മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘത്തിന്റെ രണ്ട് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത.

enforcement directorate arrest p chidambaram on inx media case
Author
Tihar Jail, First Published Oct 16, 2019, 12:25 PM IST

തിഹാർ: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലെത്തി രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും ഇന്നലെയാണ് ദില്ലി പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് അനുമതി നല്‍കിയത്. ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും ഇന്ന് തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. 

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം അഞ്ചു മുതല്‍ തിഹാര്‍ ജയിലില്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രാവിലെ തിഹാര്‍ ജയിലിലെത്തിയത്. സിബിഐ കേസില്‍ റിമാന്‍റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇഡി അറസ്റ്റ്. 

ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴി‌ഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെ ചിദംബരത്തെ കോടതിയിൽ എത്തിച്ചെങ്കിലും കോടതിയിൽ വച്ച് തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിർന്ന അഭിഭാഷകനായ കബിൽ സിബൽ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇന്ന് തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ കോടതി അനുമതി നൽകിയത്. അറസ്റ്റിന് ശേഷം കസ്റ്റഡിക്ക് വേണ്ടിയുള്ള അപേക്ഷ നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കാൻ തുടങ്ങിയതിനിടെയാണ് എൻഫോഴ്സ്മെന്‍റ് കേസിലും ചിദംബരം അറസ്റ്റിലാകുന്നത്.

ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്  ഐഎൻഎക്സ് മീഡിയ. 

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ്  ഇഡി അന്വേഷണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 

Follow Us:
Download App:
  • android
  • ios