ഭാര്യയെ വെട്ടിക്കൊന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ്; അഞ്ചുപേർ അറസ്റ്റിൽ
അഫ്സാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ നസീറിനെ അഫിസാരിയുടെ ബന്ധുക്കളടങ്ങിയ ആൾക്കൂട്ടം തല്ലി കൊല്ലുകയായിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്നാരോപിച്ച് നാൽപതുകാരനായ നസീർ ഖുറേഷിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫത്തേപൂർ സ്വദേശികളായ ഉസ്മാൻ, അബ്ദുൾ ഖുറോഷി, സൽമാൻ, റഫീഖ്, ഷഹനവാസ് എന്നിവരെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. നസീറിന്റെ ഭാര്യ അഫ്സാരി (35)യുടെ ബന്ധുക്കളാണ് പിടിയിലായവർ.
നസീറിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചത്തീസ്ഘട്ട് സ്വദേശിയായ നസീർ ഫത്തേപൂരിലെ ഭാര്യ വീട്ടിലെത്തിയതായിരുന്നു. ഇവിടെവച്ച് നസീറും അഫ്സാരിയും തമ്മിൽ തർക്കത്തിലായി. ഇതിന് പിന്നാലെ നസീർ അഫ്സാരിയെ മഴുക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അഫ്സാരിയെ രക്ഷിക്കുന്നതിനിടയിൽ അഫ്സാരിയുടെ അമ്മയ്ക്കും സഹോദരിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Read More:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
ഇതിനിടെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ നസീറിനെ അഫിസാരിയുടെ ബന്ധുക്കളടങ്ങിയ ആൾക്കൂട്ടം തല്ലി കൊല്ലുകയായിരുന്നു. സംഭവത്തിൽ ഖുറേഷിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഖുറേഷിയെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹോദരനാണ് പൊലീസിന് കൈമാറിയത്. മർദ്ദനത്തിൽ ഖുറേഷിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റതായും എല്ലുകൾക്ക് പൊട്ടലേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.