വെള്ളം പാഴാക്കി; സ്വയം പിഴചുമത്തി കലക്ടർ
നേരത്തെ ഔദ്യോഗിക പരിപാടിയിൽ പ്ലാസ്റ്റിക് കപ്പ് ഉപയോഗിച്ചതിനു അയ്യായിരം രൂപ സ്വയം പിഴ ചുമത്തി മഹാരാഷ്ട്രയിലെ ബീഡിലെ ജില്ലാ കലക്ടർ അസ്തീക് കുമാർ പാണ്ഡെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഗാസിയാബാദ്: ജലം പാഴായതിനെ തുടർന്ന് സ്വയം പിഴ ചുമത്തി കലക്ടർ. ഗാസിയാബാദിലെ ജില്ലാ കലക്ടർ അജയ് ശങ്കർ പാണ്ഡെയാണ് സ്വന്തമായി പിഴ ചുമത്തിയത്. കളക്ട്രേറ്റ് കെട്ടിടത്തിലെ ടാങ്കിൽ നിന്ന് വെള്ളം നിറഞ്ഞ് കളഞ്ഞതാണ് പിഴ ചുമത്താൻ കാരണം. പാണ്ഡെയ്ക്ക് പുറമേ മറ്റ് ജീവനക്കാർക്കും പതിനായിരം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഗൗരവ് സിംഗ് പറഞ്ഞു.
ഓഫീസിലേക്ക് വരവേ ടാങ്കിൽ നിന്ന് വെള്ളം നിറഞ്ഞ് കളയുന്ന ശബ്ദം പാണ്ഡെ കേൾക്കുകയായിരുന്നു. ജലസംരക്ഷണം രാജ്യത്തിന്റെ പ്രധാന ആവശ്യമായതിനാൽ വീണ്ടും ഇത്തരത്തിൽ വെള്ളം പാഴാക്കുന്നത് സഹിക്കില്ലെന്ന് പാണ്ഡെ എല്ലാ ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. വെള്ളം കളഞ്ഞതിൽ എല്ലാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കുറ്റക്കാരാണെന്നും പിഴ തുക ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും സിംഗ് കൂട്ടിച്ചേർത്തു.
നേരത്തെ ഔദ്യോഗിക പരിപാടിയിൽ പ്ലാസ്റ്റിക് കപ്പ് ഉപയോഗിച്ചതിനു അയ്യായിരം രൂപ സ്വയം പിഴ ചുമത്തി മഹാരാഷ്ട്രയിലെ ബീഡിലെ ജില്ലാ കലക്ടർ അസ്തീക് കുമാർ പാണ്ഡെ വാർത്തകളിൽ ഇടം നേടിയിരുന്നു. കലക്ടറുടെ ഓഫീസിൽ വാർത്താ സമ്മേളനം വിളിച്ചുകൂട്ടിയതിനിടെ പ്ലാസ്റ്റിക് കപ്പുകളിൽ ചായ നൽകുകയായിരുന്നു. സംസ്ഥാനമൊട്ടാകെ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവന്ന സാഹചര്യത്തിൽ ഇത് തെറ്റാണെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു. ഇത് ശരിവച്ച ശേഷമായിരുന്നു കലക്ടർ സ്വയം പിഴ ചുമത്തിയത്.