Asianet News MalayalamAsianet News Malayalam

ഗാന്ധി കുടുംബത്തിനുള്ള എസ്‍പിജി സുരക്ഷ പിന്‍വലിച്ചത് രാഷ്ട്രീയ പകപോക്കലെന്ന് കെ സി വേണുഗോപാല്‍

പകപോക്കൽ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെ സി വേണുഗോപാല്‍ 

K C Venugopal says withdrawal of spg security of gandhi family is political rivalry
Author
Delhi, First Published Nov 8, 2019, 6:41 PM IST

ദില്ലി: ഗാന്ധി കുടുംബത്തിന്‍റെ എസ്‍പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രത്തിന്‍റെ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ വിമര്‍ശനം. സുരക്ഷാ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്നും  കെ സി വേണുഗോപാല്‍ പറഞ്ഞു. പകപോക്കൽ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും  കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. 

സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിലാണ്  എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്‍പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക്  ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

എസ്‍പിജിയെ ഒപ്പം കൂട്ടാതെയുള്ള വിദേശ യാത്രകളിലും, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള  രാജ്യത്തെ യാത്രകളിലും ഗാന്ധി കുടംബത്തിന്  സുരക്ഷാ പ്രശ്‍നങ്ങള്‍ ഉണ്ടായിട്ടില്ലെന്നതാണ്  വിലയിരുത്തലിന്‍റെ അടിസ്ഥാനം . തുടര്‍ന്നാണ്  എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പകരം സിആര്‍പിഎഫിന്‍റെ ഇസഡ് പ്ലസ് സുരക്ഷ നല്‍കും. ഭീഷണികളില്ലെന്ന വിലയിരുത്തലില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്‍പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സുരക്ഷ ചുമതല ഇപ്പോള്‍  സിആര്‍പിഎഫിനാണ് .
 

Follow Us:
Download App:
  • android
  • ios