മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്: ബഹിഷ്കരിക്കാൻ മവോയിസ്റ്റുകളുടെ ആഹ്വാനം, പോസ്റ്റര്‍ ഒട്ടിച്ചു
ഗഡ്ചിരോളിയിലെ ഗ്രാമങ്ങളിലാണ് മവോയിസ്റ്റുകള്‍ ഭീഷണി പോസ്റ്ററുകൾ പതിച്ചു. ഇതോടെ വനമേഖലയിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചാരണം നിർത്തി.
ഗഡ്ചിരോലി: മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകളുടെ ഭീഷണി പോസ്റ്ററുകൾ വന്നതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാർത്ഥികൾ നിർത്തി. പ്രദേശം പൊലീസ് വലയത്തിലാണ്.
പ്രദേശത്തെ ഓരോ ചെറുകവലകളും ഗ്രാമങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. മുംബൈയിൽ നിന്നും 950 കിലോമീറ്റർ ദൂരെ ചത്തീസ്ഗഢ് സംസ്ഥാനത്തോട് ചേർന്നാണ് ഗഡ്ചിരോലി സ്ഥിതി ചെയ്യുന്നത്. കൊടുംവനത്തിൽ ഇടവിട്ട് ആദിവാസി ഗ്രാമങ്ങളാണ്. ചെന്നെത്താൻ പ്രയാസമുള്ള അഹേരി അർമോരി മണ്ഡലങ്ങളിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്റർ പതിച്ചത്. വോട്ടുചെയ്യാൻ പോയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. നേരത്തെ ഈ ഗ്രാമങ്ങളിൽ മാവോയിസ്റ്റുകൾ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു.
സ്ഥാനാർത്ഥികൾക്ക് പൊലീസ് സുരക്ഷ കൂട്ടിയെങ്കിലും ഉൾഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും നിർത്തി. ഉൾകാടുകളിൽ പൊലീസും സിആർപിഎഫും തിരച്ചിൽ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ഹെലികോപ്റ്ററുകളും സാറ്റലൈറ്റ് ഫോണും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗഡ്ചിരോലി എസ്പി ശൈലേശ് ബൽക്കാവ്ഡെ അറിയിച്ചു. ആറ് നിയമസഭാ മണ്ഡലങ്ങളിലായി പത്ത് ലക്ഷത്തോളം വോട്ടർമാരാണ് ഗഡ്ചിരോലി ജില്ലയിലുള്ളത്. അർമോരിയിലെ ജംബുർകേഡയിൽ കഴിഞ്ഞ മെയിൽ ലാൻഡ് മൈൻ പൊട്ടിത്തെറിച്ച് 15 സൈനികർ കൊല്ലപ്പെട്ടിരുന്നു.