മുത്തലാഖ്: കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി
വിവാഹബന്ധം വേർപെടുത്തിയത് ഇരുകുടുംബങ്ങളും അറിഞ്ഞും എല്ലാവരുടെയും സാന്നിധ്യത്തിലുമാണെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി വിധി
മുംബൈ: മുത്തലാഖ് കേസിൽ ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. 39കാരനായ സയ്യിദ് അൻവർ അലിയാണ് മുംബൈയിൽ രജിസ്റ്റർ ചെയ്ത ആദ്യ മുത്തലാഖ് കേസിലെ പ്രതി. എന്നാൽ വിവാഹബന്ധം വേർപെടുത്തിയത് ഇരുകുടുംബങ്ങളും അറിഞ്ഞും എല്ലാവരുടെയും സാന്നിധ്യത്തിലുമാണെന്ന പ്രതിഭാഗത്തിന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി വിധി.
മുംബൈയിലെ നാഗ്‌പഡ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഡയറ്റീഷനായ യുവതിയുമായുള്ള വിവാഹബന്ധമാണ് സയ്യിദ് വേർപെടുത്തിയത്. 2018 ലായിരുന്നു സംഭവം.
യുവതി കേസ് കൊടുത്തതിന് പിന്നാലെ സയ്യിദ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഈ കേസിൽ വാദം കേട്ട ശേഷമാണ് കോടതി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്.
മൂന്ന് സിറ്റിംഗുകളിലായി നടത്തിയ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമാണിതെന്ന വാദം സാധൂകരിക്കുന്ന രേഖകളും സയ്യിദ് കോടതിയിൽ ഹാജരാക്കിയിരുന്നു.