അയോധ്യ വിധി; സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡിൽ ഭിന്നാഭിപ്രായം, അന്തിമ തീരുമാനം നവംബർ 26ന്
സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകിയേക്കുമെന്നും ശരിയായ സന്ദേശം നൽകുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും യുപി സുന്നി വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
ലക്നൗ: അയോധ്യ കേസിലെ വിധി പ്രകാരം അനുവദിച്ചിരിക്കുന്ന അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡിൽ രണ്ടഭിപ്രായം. സ്ഥലം ഏറ്റെടുക്കണമെന്നും ഏറ്റെടുക്കരുതെന്ന് രണ്ടഭിപ്രായം സുന്നി വഖഫ് ബോർഡിനുള്ളിൽ ഉടലെടുത്തിരിക്കുകയാണ് ഇക്കാര്യത്തിൽ നവംബർ 26ന് നടക്കുന്ന ചർച്ചയിൽ തീരുമാനമെടുക്കുമെന്ന് സൂചന. യുപി സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫറൂഖിയാണ് വാർത്താ ഏജൻസിയായ പിടിഐയോട് ഇക്കാര്യം പറഞ്ഞത്.
നവംബർ 13നായിരുന്നു യോഗം നടക്കേണ്ടിയുരുന്നതെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ടെന്നും ഫറൂഖി പറഞ്ഞു. എന്നാൽ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകിയേക്കുമെന്നും ശരിയായ സന്ദേശം നൽകുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേർന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയമെന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ടെന്നും ഫറൂഖി കൂട്ടിച്ചേർത്തു. കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി ചോദ്യം ചെയ്യുകയില്ലെന്നും ഫറൂഖി ഒരിക്കൽ കൂടി വ്യക്തമാക്കി.