ഭാവി തലമുറയെക്കൂടി കണക്കിലെടുത്താകണം അയോധ്യ വിധി; സുപ്രീംകോടതിയില്‍ മുസ്ലിം സംഘടനകളുടെ അപേക്ഷ
വിധി എന്തു തന്നെയായാലും യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്
ദില്ലി: അയോധ്യ വിധി പുറപ്പെടുവിക്കുന്പോൾ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്ന് മുസ്ലിം സംഘടനകൾ. സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ അപേക്ഷയിലാണ് കേസിലെ കക്ഷികളായ മുസ്ലിം സംഘടനകൾ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
അയോധ്യ കേസിലെ കക്ഷികളോട് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കിൽ എഴുതി നല്‍കാന്‍ സുപ്രീംകോടതി കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച മുസ്ലിം സംഘടനകൾ എഴുതി നല്കിയ വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. ഒപ്പം രാജ്യത്തിന്‍റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ സത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ അങ്ങനെ തീരുമാനിക്കുന്പോൾ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷിയിൽ പറയുന്നു.
ഇന്ത്യയിലെ കോടിക്കണക്കിന് പൗരൻമാരുടെ ചിന്തയേയും വിധി സ്വാധീനിക്കും. അതിനാൽ ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതാകണം വിധിയെന്നും അപേക്ഷയിൽ പറയുന്നു. ദേശീയതയും മതേതരത്വവും കാത്തുസൂക്ഷിക്കണം. വിധി എന്തു തന്നെയായാലും യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. മതേതരത്വത്തിന് മുന്‍ഗണന നല്‍കുന്നതാകും നിലപാട്. അനുകൂല വിധിയുണ്ടാവുകയാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഉടന്‍ പള്ളി പണിയില്ലെന്ന് മുസ്ലിം സംഘടനകൾ നേരത്തെ നിലപാടറിയിച്ചിരുന്നു.