പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ കേസിൽ കൂടുതൽ പെൻ ഡ്രൈവുകൾ പിടിച്ചെടുക്കാൻ അന്വേഷണ സംഘം
ബംഗളുരുവിലെ ഫോറൻസിക് സയൻസിൽ ലാബിൽ ആയിരിക്കും ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുക
ബംഗളുരു: കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ കേസിൽ നടപടികളുമായി പൊലീസ് മുന്നോട്ട്. ദൃശ്യങ്ങൾ അടങ്ങിയ കൂടുതൽ പെൻ ഡ്രൈവുകൾ അന്വേഷണ സംഘം പിടിച്ചെടുക്കും. നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളടക്കം ഉള്ള ചില പെൻഡ്രൈവുകൾ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
ബംഗളുരുവിലെ ഫോറൻസിക് സയൻസിൽ ലാബിൽ ആയിരിക്കും ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുക. അതേസമയം ദൃശ്യങ്ങൾ സംബന്ധിച്ച് പരസ്പര വിരുദ്ധമായ വാദങ്ങളാണ് ജെഡിഎസ് നേതാക്കൾ ഉയർത്തിയത്. എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഈ ദൃശ്യങ്ങളെന്നായിരുന്നു ആദ്യത്തെ അവകാശവാദം. എന്നാൽ പിന്നീട് ഇത് 2019-ലെ ദൃശ്യങ്ങളാണെന്ന് പ്രജ്വലിന്റെ അച്ഛൻ രേവണ്ണ വാദിച്ചു. ഹാസനിലെ സിറ്റിംഗ് എംപി കൂടിയായ പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെ പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി കഴിഞ്ഞ ദിവസം പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്മേൽ ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം