രാജീവ് ഗാന്ധി വധക്കേസ്: ഒരു മാസത്തെ പരോളിൽ നളിനി പുറത്തിറങ്ങി
ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്.
മദ്രാസ് : രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ പരോളിൽ പുറത്തിറങ്ങി. 30 ദിവസത്തെ പരോളിലാണ് നളിനി പുറത്തിറങ്ങിയത്. മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് മദ്രാസ് ഹൈക്കോടതിയാണ് നളിനിക്ക് പരോൾ അനുവദിച്ചത്.
വായിക്കാം;രാജീവ് ഗാന്ധി വധക്കേസ്: ഒടുവിൽ നളിനിക്ക് ഒരു മാസത്തെ പരോൾ
വെല്ലൂർ സെൻട്രൽ ജയിലിൽ നിന്ന് അതീവ രഹസ്യമായാണ് നളിനിയെ പുറത്തിറക്കിയത്. മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വെല്ലൂരിലെ കുടുംബ വീട്ടിലേക്ക് പോകുമെന്നാണ് സൂചന. ജയിലില്‍ വച്ചാണ് നളിനി അരിത്രയ്ക്ക് ജന്മം നൽകിയത്. അരിത്ര ഇപ്പോൾ ലണ്ടനിലാണ്.
മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്.