'ഗാന്ധിജി തീവ്രഹിന്ദു ആയിരുന്നു'; ഗാന്ധിയന്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്‍എസ്എസ്
"രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദർശങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ആഎസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്‍പര്യവും നിഷേധിക്കാനാവില്ല."
ദില്ലി: ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് ആര്‍എസ്എസിന്‍റെ അവകാശവാദം. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്ന് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആർഎസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് നിലപാടിനെതിരെ സോണിയാ ഗാന്ധിയും അഖിലേഷ് യാദവും രംഗത്തെത്തി.
ഓര്‍ഗനൈസറിന്‍റെ പുതിയ ലക്കത്തില്‍ ജോയിന്‍റ് ജനറല്‍സെക്രട്ടറി മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദർശങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ആഎസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്‍പര്യവും നിഷേധിക്കാനാവില്ല, താന്‍ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്‍മോഹന്‍ വൈദ്യ അവകാശപ്പെടുന്നു.
രാഷ്ട്രീയത്തിനും, സത്യത്തിനും, അഹിംസക്കും നല്‍കിയ പ്രാധാന്യത്തിന് പിന്നില്‍ ഗാന്ധിയുടെ ഹിന്ദുത്വ നിലപാടായിരുന്നുവെന്ന് സ്ഥാപിക്കാനും ലേഖനം ശ്രമിക്കുന്നുണ്ട്. ഗാന്ധി വധത്തെ അന്നത്തെ ആര്‍എസ്എസ് തലവനായ ഗോള്‍വാക്കര്‍ അപലപിച്ചതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1934 ല്‍ വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് ഗാന്ധി സന്ദര്‍ശിച്ചതിന്‍റെ രേഖാചിത്രവും ലേഖനത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
Read Also: ഗാന്ധി മരിച്ചിട്ടും ആക്ഷേപം തുടര്‍ന്ന ആര്‍എസ്എസ് ഇപ്പോള്‍ ഗാന്ധി ഭക്തരായതെങ്ങനെ? ശശി തരൂര്‍ പറയുന്നു
നരേന്ദ്രമോദി അധികാരമേറ്റ ശേഷം ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഏറ്റെടുക്കാനുള്ള സംഘപരിവാര്‍ നീക്കം ശക്തമായിരുന്നു. എന്നാല്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാസിംഗ് ഠാക്കൂറിന്‍റേത് ഉൾപ്പടെയുള്ള പ്രസ്താവനകള്‍ തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ഗാന്ധിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമം ആര്‍എസ്എസ് ശക്തമാക്കിയിരിക്കുന്നത്.
Read Also: മോദി പറഞ്ഞത് തെറ്റ്, ബുദ്ധന്‍റെ ആശയങ്ങള്‍ക്കൊണ്ട് ഒരു ഗുണവുമില്ല: ആര്‍എസ്എസ് നേതാവ്
അതേ സമയം ഗാന്ധിജിയുടെ കാല്‍പാടുകളെ പിന്തുടരാന്‍ ഒരിക്കലും ആര്‍എസ്എസിനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തിരിച്ചടിച്ചു. ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഗാന്ധി അനുസ്മരണത്തില്‍ പറഞ്ഞു.
Read Also: ഗാന്ധിജിയുടെ മതേതരത്വസങ്കല്‍പം അപകടത്തില്‍; ഏറ്റവും വലിയ ഭീഷണി ഭരണകൂടം തന്നെയെന്നും സച്ചിദാനന്ദന്‍