അയോധ്യ കേസ്: വിധിയെഴുതാനായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നു
ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്പിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നൽകിയ റിപ്പോര്‍ട്ടും യോഗത്തില്‍ ജഡ്ജിമാര്‍ പരിശോധിച്ചതായാണ് സൂചന.
ദില്ലി: അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലായിരുന്ന യോഗം. യോഗത്തിന്‍റെ തീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ല.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്പിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നൽകിയ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിച്ചതായാണ് സൂചന. അയോധ്യ കേസിലെ വിധി സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി മുന്‍നിശ്ചിയ ഔദ്യോഗിക വിദേശയാത്ര ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി റദ്ദാക്കിയിരുന്നു.
അതിനിടെ കോടതി മുറിയിൽ ഹിന്ദുസംഘടനകൾ നൽകിയ രേഖ വലിച്ചുകീറിയ മുതിര്‍ന്ന അഭിഭാഷകൻ രാജീവ് ധവനാനെതിരെ ബാര്‍ കൗണ്‍സിൽ ഓഫ് ഇന്ത്യക്ക് ഹിന്ദുമഹാസഭ പരാതി നൽകി. രാജീവ് ധവാന്‍റെ മുതിര്‍ന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് കത്തും നൽകി.