കുട്ടികളെ മോശം പെരുമാറ്റമുള്ളവരാക്കി; മാതാപിതാക്കൾ പ്രിയങ്കയിൽ നിന്നും കുട്ടികളെ അകറ്റിനിർത്തണമെന്ന് സ്മൃതി ഇറാനി
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രാചരണ പരിപാടികൾ നടത്തുന്നതിനെതിരെയും മന്ത്രി വിമർശനമുന്നയിച്ചു. സ്ഥാനാർത്ഥി പോലും അല്ലാതിരുന്നിട്ടും പ്രചാരണത്തിന് പ്രിയങ്ക എത്തിയത് രാഹുലിന്റെ കഴിവില്ലായ്മയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
അമേഠി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പ്രിയങ്കയിൽ നിന്നും അകറ്റിനിർത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന.
'കുട്ടികളെ അവർ മോശം പെരുമാറ്റമുള്ളവരാക്കി മാറ്റി. പ്രധാനമന്ത്രിയെ അപമാനിക്കാൻ അവർ കുട്ടികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി കുട്ടികളെ നിങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇതിലൂടെ കുട്ടികൾ എന്താണ് പഠിക്കുന്നത്. സംസ്കാരമുള്ള കുടുംബങ്ങൾ തങ്ങളുടെ കുട്ടകളെ പ്രിയങ്കയിൽ നിന്നും മാറ്റിനിർത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. മുഖം മൂടിയില്ലാത്ത നിലപാടുകൾ കുടുംബങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഞാൻ സന്തോഷവതിയായിരിക്കും'- സ്മൃതി ഇറാനി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രാചരണ പരിപാടികൾ നടത്തുന്നതിനെതിരെയും മന്ത്രി വിമർശനമുന്നയിച്ചു. സ്ഥാനാർത്ഥി പോലും അല്ലാതിരുന്നിട്ടും പ്രചാരണത്തിന് പ്രിയങ്ക എത്തിയത് രാഹുലിന്റെ കഴിവില്ലായ്മയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.