തെറ്റായ നയങ്ങളുടെ ഇരകൾ ജനങ്ങളാണ്; എന്നാൽ മോദി സ്വയം ഇരപരിവേഷം കെട്ടുന്നുവെന്ന് സോണിയ ഗാന്ധി
യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി മുന്നോട്ട് പോകേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും സോണിയ യോഗത്തിൽ സംസാരിച്ചു.
ഗാന്ധിനഗർ: നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകൾ ജനങ്ങളാണെന്നും എന്നാൽ, സ്വയം ഇരപരിവേഷം കെട്ടുയാണ് മോദി ചെയ്യുന്നതെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്ക്കരിക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്നും സോണിയ കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി മുന്നോട്ട് പോകേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും സോണിയ യോഗത്തിൽ സംസാരിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും യോഗത്തിൽ സന്നിഹിതനായിരുന്നു. കാർഷിക പ്രതിസന്ധിക്കൊപ്പം തെഴിലില്ലായ്മയും വളർച്ചാ മുരടിപ്പും നേരിടുകയാണ് രാജ്യമെന്നും മൻമോഹൻ സിങ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുശോചനം അറിയിച്ചതിന് ശേഷമാണ് യോഗ നടപടികൾ ആരംഭിച്ചത്. 58 വർഷത്തിന് ശേഷമാണ് ഗുജറാത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. 1961ലാണ് അവസാനമായി ഗുജറാത്തിൽ യോഗം സംഘടിപ്പിച്ചത്.