വെറും ഗുഹയല്ല മോദി ധ്യാനത്തിനിരിക്കുന്ന 'രുദ്ര'; ഇവിടെ ഏകാന്തധ്യാനത്തിന് എങ്ങനെയെത്താം
കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്
കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പിന്‍റെ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. ഗൂഗിളിലും മറ്റും ഏവരും തിരയുന്നത് രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്നതാണ്. 'രുദ്ര'യിലെ ഏകാന്ത ധ്യാനത്തിന്‍റെ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നവരും കുറവല്ല.
കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്.
ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി നിര്‍മ്മിച്ചതാണിത്. മോദി ചെറുപ്പത്തില്‍ കഠിനമായ ഏകാന്ത ധ്യാനം നടത്തിയിട്ടുണ്ടെങ്കിലും രുദ്ര ഗുഹ അങ്ങനെയല്ല. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും.
ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതുമാണ്. 24 മണിക്കൂറും ഒരു പരിചാരകന്‍റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്. 3000 രുപയായിരുന്നു ചെലവ്. ഇപ്പോള്‍ ചിലവ് കുറച്ചിട്ടുണ്ട്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |