ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍: വൈക്കോക്ക് പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നിരവധി പേര്‍ നല്‍കിയ ഹർജികള്‍ ചൊവ്വാഴ്ച മുതല്‍ പരിഗണിക്കാനും തീരുമാനമായി.
ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ നടപടിയെ ചോദ്യം ചെയത് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹർജിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഫാറൂഖ് അബ്ദുള്ളയെ നിയമപ്രകാരമാണ് തടങ്കലിലാക്കിയതെന്നും വേണമെങ്കില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നിരവധി പേര്‍ നല്‍കിയ ഹർജികള്‍ ചൊവ്വാഴ്ച മുതല്‍ പരിഗണിക്കാനും തീരുമാനമായി.
പൊതു സുരക്ഷാ നിയമപ്രകാരമാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സുപ്രീം കോടതി വൈക്കോയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വൈക്കോയുടെ ഹർജി പരിഗണിക്കാതിരുന്നത്. ഹരജി നല്‍കുന്നത് മിനിറ്റുകള്‍ക്ക് മുമ്പാണ് ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷ നിയമപ്രകാരമാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ചതെന്ന് വൈക്കോയുടെ അഭിഭാഷകന്‍ അറിയിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍, അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വൈക്കോ അറിയിച്ചു.