ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; പിന്നിൽ ബിജെപിയെന്ന് ആരോപണം
അസർ അലി എന്ന ബിജെപി പ്രവർത്തകനും ഇയാളുടെ കൂട്ടാളികളും കൂടിയാണ് അജിജാറിനെ കൊന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ബിഹാറിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ച് കൊന്നു. അജിജാർ റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ആരോപണം ബിജെപി നിഷേധിച്ചു. രണ്ട് ദിവസം മുൻപ് ഡംഡമിൽ തൃണമൂൽ നേതാവ് വെടിയേറ്റ് മരിച്ചിരുന്നു.
അസർ അലി എന്ന ബിജെപി പ്രവർത്തകനും ഇയാളുടെ കൂട്ടാളികളും കൂടിയാണ് അജിജാറിനെ കൊന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബവും ഇത് തന്നെയാണ് പറയുന്നതെന്നുമാണ് ബിജെപി പറയുന്നത്. സംഭവത്തെ തൃണമൂൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ബൈക്കിലെത്തിയ മൂന്നംഗ സംഘം രണ്ട് ദിവസം മുമ്പാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ നിർമൽ കുണ്ടുവിനെ വെടി വെച്ച് കൊന്നത്. കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു.