തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി
അയോധ്യ കേസിന്‍റെ വിധി പ്രസ്താവം ആരംഭിച്ചു. കേസില്‍ അഞ്ച് ജഡ്ജിമാരും ഒരേ വിധി പ്രസ്താവിക്കും
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്‍റെ ആവശ്യം കോടതി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.
കേസില്‍ ഒരൊറ്റ വിധിയാണ് എന്നാണ് ചീഫ് ജസ്റ്റിസ് നല്‍കുന്ന സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നു. ഇതോടെ കേസില്‍ ഏകകണ്ഠമായ വിധി വരുമെന്ന് ഉറപ്പായി. സാധാരണ ജഡ്ജിമാരുടെ ഇടയില്‍ അഭിപ്രായ ഭിന്നത വന്നാല്‍ സ്വന്തം നിലയില്‍ എല്ലാവരും വിധി രേഖപ്പെടുത്തുകയും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം വിധിയായി സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ അയോധ്യ കേസിലെ വിധിയില്‍ ബെഞ്ചിലുള്ള അഞ്ച് ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായം.
കോടതിയുടെ പരാമര്‍ശങ്ങള്‍... (LIVE UPDATE - PLEASE REFRESH FOR FRESH CONTENT)
- ആരാധിക്കാനുള്ള എല്ലാവരുടേയും അവകാശം ഉറപ്പ് വരുത്തണം
- എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും അവകാശമുണ്ട്
- അടുത്ത മുപ്പത് മിനിറ്റില്‍ നിങ്ങള്‍ക്ക് വിധിയുടെ പൂര്‍ണചിത്രം കിട്ടുമെന്ന് ചീഫ് ജസ്റ്റിസ്
- ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി
- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (പുരാവസ്തു ഗവേഷണകേന്ദ്രം) യുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല
- ബാബറി മസ്ജിദ് വെറുമൊരു ഭൂമിയുടെ മേലെയല്ല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്
- പള്ളിയുടെ താഴെ ഭൂമിക്കടിയില്‍ മറ്റു ചില നിര്‍മ്മിതികളുണ്ട്
- ബാബറി മസ്ജിദിന് താഴെ ഉള്ളത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട നിര്‍മ്മിതിയല്ല
- അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദു ഐതിഹ്യത്തില്‍ ഭിന്നതയില്ല.. എന്നാല്‍ അയോധ്യയിലെ ഭൂമിയിലെ തര്‍ക്കം നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ
- കോടതിക്ക് തുല്യത ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ്
- നിര്‍മോഹി അഖാഡയുടെ വാദങ്ങള്‍ ഷബിയത്ത് നിയമ പ്രകാരം നിലനില്‍ക്കില്ലെന്ന് കോടതി
- അയോധ്യ രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പോലെ അവിടം ആരാധനാലയമെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നു
- അയോധ്യ തർക്കഭൂമിയുടെ അവകാശം സുന്നി വഖഫ് ബോർഡിനും രാം ലല്ലയ്ക്കുമില്ല
- തർക്കഭൂമി ഹിന്ദുക്കൾക്ക്, മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്ന് സുപ്രീം കോടതി
- മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഇതിന് പദ്ധതി തയ്യാറാക്കണം
- മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകും
- തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി
- അയോധ്യയിലെ തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്ന് സുപ്രീംകോടതി
- ക്ഷേത്രം പണിയേണ്ടത് കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിൽ
- ഈ കേസിൽ ഭൂമിയിൽ അവകാശം ഉന്നയിച്ചെത്തിയ ആർക്കും ഭൂമി വിട്ടുകൊടുത്തില്ല
- തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റ് മേൽനോട്ടം വഹിക്കും
- അലഹബാദ് ഹൈക്കോടതി വിധി, സുപ്രീം കോടതി പൂർണ്ണമായി തള്ളി
- അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണം
- അയോധ്യ വിധിയുമായി ബന്ധപ്പെട്ട ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനെന്നും വ്യക്തമാക്കി
അയോധ്യ വിധി വരുന്ന സാഹചര്യത്തിൽ അസാധാരണ തിരക്കാണ് സുപ്രീംകോടതിയിൽ അനുഭവപ്പെടുന്നത്. അഭിഭാഷകര്‍ അടക്കം നൂറ് കണക്കിന് പേര്‍ കോടതി മുറിക്കകത്ത് തിങ്ങി നിറഞ്ഞ് നിൽക്കുകയാണ്. കോടതി മുറി നിശബ്ദമായി ഇരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് വിധി വായിച്ച് തുടങ്ങിയത്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജഡ്ജിമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്. 2.77 ഏക്കര്‍ മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ വിശദമായ വാദം കേട്ട ശേഷമാണ് ചരിത്ര വിധി. ഒക്ടോബര്‍ 16 നാണ് കേസിൽ അന്തിമ വാദം പൂര്‍ത്തിയായത്