മൂന്നാം തവണയും നീരവ് മോദിക്ക് യുകെ കോടതി ജാമ്യം നിഷേധിച്ചു
സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും ഇത്തവണയും കോടതി അംഗീകരിച്ചു
പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യ പ്രതി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. യുകെയിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ഇത് മൂന്നാം തവണയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോൾ യുകെയിൽ തടവിൽ കഴിയുകയാണ്.
നീരവ് മോദിയുടെ കേസ് 28 ദിവസങ്ങൾക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റർ കോടതി മുൻപാകെ നീരവ് മോദി ഹാജരാകണമെന്നും നിർദേശമുണ്ട്.
സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും ഇത്തവണയും കോടതി അംഗീകരിച്ചു. ഇതാണ് ജാമ്യം നിഷേധിക്കാൻ കാരണമായതും.
മാർച്ച് 19നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.