അരൂരിലെ ബിജെപിക്കാരുടെ വീട്ടില്‍ പി ജയരാജനടക്കം കയറിയിറങ്ങുന്നുവെന്ന് എം ലിജു
അരൂരിലെ ബിജെപി നേതാക്കളുടെ വീടുകളിൽ പി ജയരാജൻ അടക്കം സിപിഎം നേതാക്കൾ കയറി ഇറങ്ങുകയാണെന്ന ഗുരുതരമായ ആരോപണവും എം ലിജു ഉന്നയിച്ചു. ബിജെപി വോട്ടുകൾ വാങ്ങാൻ കണ്ണൂർ ലോബി സജീവമാണെന്നും ലിജു
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ 'പൂതന' എന്ന് വിളിച്ചാക്ഷേപിച്ച മന്ത്രി ജി സുധാകരന് അനുകൂലമായി റിപ്പോർട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എം ലിജു. സ്വതന്ത്ര നിരീക്ഷകരെ വെച്ച് വിഷയം അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. വ്യക്തിഹത്യ ആരോപണത്തിൽ പരാതിക്കാരി ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പരിശോധിച്ച് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. ഇതിനിടെ പൂതന പരാമർശത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനു എതിരെ മന്ത്രി ജി സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, അരൂരിലെ ബിജെപി നേതാക്കളുടെ വീടുകളിൽ പി ജയരാജൻ അടക്കം സിപിഎം നേതാക്കൾ കയറി ഇറങ്ങുകയാണെന്ന ഗുരുതരമായ ആരോപണവും എം ലിജു ഉന്നയിച്ചു. ബിജെപി വോട്ടുകൾ വാങ്ങാൻ കണ്ണൂർ ലോബി സജീവമാണെന്നും സിപിഎം- ആർഎസ്എസ് ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിജു പറഞ്ഞു.