1.30 കോടി രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ; സർക്കാർ തീരുമാനം സ്വീകാര്യം, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് നമ്പി നാരായണന്‍
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ 20 വർഷം മുമ്പ് നൽകിയ കേസിലാണ് നിലവിൽ അനുരഞ്ജന നീക്കം.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ 1.30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ശുപാർശയിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ. ഗൂഡാലോചന നടത്തിയവർ ശിക്ഷിക്കപ്പെടണം. നഷ്ടപരിഹാരതുക കുറ്റക്കാരിൽ നിന്ന് ഈടാക്കുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസിൽ നിരപരാധി എന്ന് കണ്ടെത്തിയ നമ്പി നാരാണയന് നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ നേരത്തെ തന്നെ സർക്കാർ കൈമാറിയിരുന്നു. എന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ 20 വർഷം മുമ്പ് നൽകിയ കേസിലാണ് നിലവിൽ അനുരഞ്ജന നീക്കം.
മധ്യസ്ഥതതയ്ക്ക് സർക്കാർ ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ 1.30 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് ശുപാൾശ നൽകിയിരുന്നു. അർഹമായ നഷ്ടപരിഹാരം കിട്ടുന്നതിൽ ഇനിയെങ്കിലും കാലതാമസം ഒഴിവാക്കണമെന്നാണ് നമ്പി നാരായണൻ പറയുന്നത്. തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീർപ്പുണ്ടാകാൻ ഇനിയും സമയമെടുക്കും. ചാരക്കേസ് മൂലം നമ്പി നാരായണനും രാജ്യത്തിനും വിലമതിക്കാനാകാത്ത നഷ്ടമുണ്ടായെന്ന് ജയകുമാർ റിപ്പോർട്ടിൽ പറയുന്നതു. ഇത്രയും കാലം നീതി വൈകിയതും കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.