മലയാളികളടക്കം 60 മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിൽ കുടുങ്ങി
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 60 മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാനാവാതെ ലക്ഷദ്വീപിൽ കുടുങ്ങിക്കിടക്കുന്നു.
കൊച്ചി: മീന്‍ പിടിക്കാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ലക്ഷ്വദീപിലെ കൽപ്പനി ദ്വീപില്‍ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്നു. കല്‍പ്പനി ദ്വീപിലെത്തിയ അഞ്ച് ബോട്ടുകളിലെ തൊഴിലാളികളാണ് മഹ ചുഴലിക്കാറ്റിനെത്തുടർന്ന് മടങ്ങാനാവാതെ ഇവിടെ കഴിയുന്നത്. ബോട്ടിന് കേടുപാട് സംഭവിച്ചതാണ് കാരണം. 60 അംഗ സംഘത്തില്‍ ഭൂരിഭാഗവും മലയാളികളാണ്. തിരുവനന്തപുരം പൊഴിയൂരിൽ നിന്നുള്ള പത്തുപേരും ഇവരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ 13ന് മുനമ്പത്ത് നിന്ന് നിന്ന് പുറപ്പെട്ട ഇവര്‍ 27 നാണ് കല്‍പ്പനി ദ്വീപിലെത്തിയത്. മൂപ്പതിന് മടങ്ങാനിരിക്കെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തൊഴിലാളികളെ ഫിഷറീസ് വകുപ്പ് സമീപത്തെ സ്കൂളിലേക്ക് മാറ്റി. എന്നാല്‍, ശക്തമായ കാറ്റിലും കോളിലും ബോട്ടിന് സാരമായ കേടുപറ്റി. അറ്റകുറ്റപ്പണിക്ക് നാല് ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ അധികൃതര്‍ ഒരു സഹായവും നല്‍കുന്നില്ലെന്ന് ബോട്ടുടമ ശെല്‍വരാജ് പറഞ്ഞു. ഇത് മൂലം തൊഴിലാളികള്‍ സ്കൂളില്‍ തന്നെ കഴിയുകയാണ്. ബോട്ടിലുള്ള നാല് ലക്ഷം രൂപയുടെ മീന്‍ കേടായി. ആഹാരവും മരുന്നും പോലും കിട്ടിയിട്ടില്ലെന്നും പരാതി.