അഭയ കൊലക്കേസ്: ഗൈനക്കോളജിസ്റ്റിൽ നിന്ന് കോടതി മൊഴിയെടുത്തു
സിസ്റ്റർ സെഫിയുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്.
കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനിൽ നിന്നും ഇന്ന് കോടതി മൊഴിയെടുത്തു.
സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിനെ ശേഷം കന്യകാത്വ പരിശോധന നടത്തിയിരുന്നു. കന്യകാത്വത്തിന് വേണ്ടി സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പരിശോധന റിപ്പോർട്ട്. ഒരു കന്യാസ്ത്രീ ഇത്തരം ശസത്രക്രിയ നടത്തേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ സിബിഐക്ക് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ 19-ാം സാക്ഷിയായി ഡോ.ലളിതാംബികയെ വിസ്തരിച്ചത്.
എന്നാൽ സിസ്റ്റർ സെഫിയുടെ അഭിഷാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്. പ്രതിയെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാൽ അടച്ചിട്ട കോടതിയിൽ സാക്ഷി വിസ്താരം വേണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. മൂന്നര മണിക്കൂർ സാക്ഷി വിസ്താരം നീണ്ടുനിന്നു.