ആലപ്പുഴയിലെ കുടിവെള്ള പ്രശ്നം; പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ ഉന്നതതല യോഗം ഇന്ന്
43 തവണയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടത്. ഇതിന് ശാശ്വതപരിഹാരം കാണാനാണ് ഉന്നതതല യോഗം ചേരുന്നത്.
തിരുവനന്തപുരം: ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് യോഗം. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ധനമന്ത്രി തോമസ് ഐസക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.
43 തവണയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടത്. അമ്പലപ്പുഴ, തിരുവല്ല സംസ്ഥാന പാതയിൽ പതിവായി പൊട്ടൽ ഉണ്ടാകുന്ന ഒന്നര കിലോമീറ്റിലെ പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കൽ, പദ്ധതിയിലെ ക്രമക്കേടുകളെകുറിച്ചുള്ള അന്വേഷണ പുരോഗതി എന്നിവ യോഗത്തിൽ ചർച്ചയാകും.
അതേസമയം, കുടിവെള്ള പ്രശ്നത്തിന് താൽകാലികപരിഹാരം കാണാൻ റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണി തകഴിയിൽ പുരോഗമിക്കുകയാണ്. ആലപ്പുഴ നഗരസഭയിലെയും എട്ട് പഞ്ചായത്തുകളിലേയും രണ്ടരലക്ഷത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് രണ്ടാഴ്ചയോളമാകുകയാണ്.
Also Read: ആലപ്പുഴയിൽ കുടിവെള്ളം കിട്ടാതായിട്ട് 11-ാം ദിവസം, ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങി