ഇടുക്കിയിലെ നവജാതശിശുവിന്‍റെ മരണം കൊലപാതകം: ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ചികിത്സയിലുള്ള യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യും.
ഇടുക്കി: വാത്തിക്കുടിയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്‍റേത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ചികിത്സയിലുള്ള യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇരുപതുകാരി വീട്ടിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.
താൻ ഗർഭിണിയായിരുന്ന കാര്യം വീട്ടുകാരോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. കുട്ടി മരിച്ചതിനാൽ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതിയുടെ തീരുമാനം. തുടർന്ന് കുട്ടിയെ ഒരു ബാഗിലാക്കി, മൃതദേഹം ഉപേക്ഷിക്കാനായി ബന്ധുവിന്‍റെ സഹായവും തേടി. എന്നാൽ കാര്യങ്ങൾ കുഴപ്പത്തിലാകാതിരിക്കാൻ ബന്ധു മുരിക്കാശ്ശേരി പൊലീസിനെ വിവരമറിയിച്ചു. സംഭവദിവസം രാത്രി തന്നെ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് ഫോറൻസിക് സംഘമെത്താൻ രാവിലെ വരെ കാത്തിരുന്നു. ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധനകൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.