മലപ്പുറം ജില്ലയിൽ കർശന സുരക്ഷ; സാമുദായിക കേസുകളിൽപ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാൻ നിർദ്ദേശം
മുൻപ് സാമുദായിക കേസുകളിൽപ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായും മലപ്പുറം എസ്പി യു അബ്ദുൾ കരീം.
മലപ്പുറം: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി പ്രസ്താവത്തിന് മുന്നോടിയായി സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണ്. മലപ്പുറം ജില്ലയിൽ കർശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്പി അറിയിച്ചു. മുൻപ് സാമുദായിക കേസുകളിൽപ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായി മലപ്പുറം എസ്പി യു അബ്ദുൾ കരീം പറഞ്ഞു.
നിലവില്‍ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 11-ാം തീയതി വരെയാണ് ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
കണ്ണൂരിൽ സർവകക്ഷി യോഗം ചേർന്നു. സമാധാനം നിലനിർത്താൻ ഉള്ള സന്ദേശം പാർട്ടികൾ താഴെ തട്ടിലേക്ക് കൈമാറും. സമാധാനം പാലിക്കാൻ
എല്ലാവരും ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. സമാധാനം തകർക്കുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങളും, വിധി വന്ന ശേഷം പ്രകടനങ്ങളും പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.