ബാലുവിന്റെ മരണകാരണം സ്വര്‍ണ്ണക്കടത്താണെന്ന് പറയാനാവില്ല; സത്യം കണ്ടെത്തുന്നത് വരെ സംശയം ഉണ്ടാവും: ബാലഭാസ്കറിന്റെ പിതാവ്
ബാലഭാസ്കറിന് ഡോക്ടറുമായി സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു, വീടുമായി ബാലഭാസ്കര്‍ നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും കെ സി ഉണ്ണി.
തിരുവനന്തപുരം: പാലക്കാട്ടെ ഡോ രവീന്ദ്രന്റെ വാദങ്ങൾ തള്ളി ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി. ബാലഭാസ്കറിന് ഡോക്ടറുമായി സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു . ഇക്കാര്യം ബാലഭാസ്കർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കെ സി ഉണ്ണി പറഞ്ഞു. പൊലീസ് തന്നെ സത്യം കണ്ടെത്തണം . സ്വർണക്കടത്താണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിലാണെന്ന് പറയാനാവില്ല. ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും കെ സി ഉണ്ണി തിരുവനന്തപുരത്ത് പറഞ്ഞു.
കുടുംബവുമായി ബന്ധമില്ലെന്ന പൂന്തോട്ടത്തെ ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി വിശദമാക്കി. അനന്തപുരിയിലെ ഡോക്ടര്‍മാര്‍ നല്ല സേവനമാണ് നല്‍കിയത്. ബാലഭാസ്ക്കറിന്റെ മരണ ശേഷം വിഷ്ണുവും തമ്പിയുമായി ബന്ധപ്പെട്ടിട്ടില്ല. മരണശേഷം ബാലഭാസ്ക്കറിന്റെ ഫോൺ തമ്പിയാണ് ഉപയോഗിച്ചിരുന്നത്.
ലോക്കറിന്റെ താക്കോലും ക്രഡിറ്റ് കാർഡും ലക്ഷമിക്കു നൽകിയെന്ന് തമ്പി പറഞ്ഞിരുന്നു. ലക്ഷമിയുടെ വിരൽ അടയാളം ആശുപത്രിയിൽ വച്ച് തമ്പിയും ലക്ഷമിയുടെ ബന്ധുക്കളും ചേർന്ന് എടുത്തുവെന്ന് ഒരാൾ പറഞ്ഞ് അറിഞ്ഞിരുന്നു. അനന്തപുരിയിൽ ഷെയർ ഉള്ള ആൾ തമ്പിയുടെ സുഹൃത്തായിരുന്നുവെന്നും ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു. മാനനഷ്ടക്കേസിന് മറുപടി നല്‍കുമെന്നും കെ സി ഉണ്ണി പറഞ്ഞു.