ശബരിമല അവലോകനം: കടകംപള്ളി സുരേന്ദ്രനെതിരെ എരുമേലിയിൽ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം
ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് മുന്നൊരുക്കങ്ങൾ വൈകി എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എരുമേലിയിൽ കരിങ്കൊടി പ്രതിഷേധം. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങൾ പ്രഹസനമാക്കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ശബരിമല അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
എരുമേലിയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളും ബാനറുമായി പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന ഓഡിറ്റോറിയത്തിന് പുറത്ത് കുത്തിയിരുന്നു, പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നവംബര്‍ പതിനാറിനാണ് ശബരിമല തീര്‍ത്ഥാടന സീസൺ ആരംഭിക്കുന്നത്. പൊലീസ് ഫയര്‍ഫോഴ്സ് , പൊതുമരാമത്ത് വകുപ്പ് , ജല അതോറിറ്റി തുടങ്ങി നാൽപതോളം വകുപ്പ് പ്രതിനിധികളുമായാണ് ദേവസ്വം മന്ത്രി യോഗം വിളിച്ചത്. ശബരിമലയിൽ കടമുറികൾ ഏറ്റെടുക്കാൻ ആളില്ലാത്ത സാഹചര്യം ഉണ്ടെങ്കിൽ സര്‍ക്കാര്‍ ബദൽ സംവിധാനം ഒരുക്കാൻ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.