'ഇന്ത്യയുടെ വിദേശനയത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നയതന്ത്രജ്ഞന്‍'; കെപിഎസ് മേനോന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്നലെ രാത്രി 12 മണിയോടെ കവടിയാറിലെ സ്വവസതിയില്‍ വച്ചായിരുന്നു കെപിഎസ് മേനോന്‍ അന്തരിച്ചത്.1987 മുതൽ 1989 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു കെപിഎസ് മേനോൻ.
തിരുവനന്തപുരം: മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കാൻ വലിയ സംഭാവന നൽകിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോന്‍. അന്താരാഷ്ട വേദികളിൽ രാജ്യത്തിന്‍റെ യശസ്സ് ഉയർത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ അന്ത്യം. 90 വയസായിരുന്നു. 1987 മുതൽ 1989 വരെ കെപിഎസ് മേനോൻ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെ പിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോൻ ജൂനിയറിന്‍റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.