ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും
നാളെ തിരുവനന്തപുരത്തെത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കീമോ തെറാപ്പി മാറി നൽകിയ സംഭവത്തിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും. നാളെ തിരുവനന്തപുരത്ത് എത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പന്തളം കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അതേ സമയം സ്വകാര്യ ലാബിന്റെ ഭാഗത്തു നിന്നുമാണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. സംഭവം അന്വേഷിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സർജൻ, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവർ അടങ്ങിയ സംഘമാകും അന്വേഷിക്കുക. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ആകും സംഘത്തിൽ ഉണ്ടാകുക.
വിദഗ്ധ സമിതി അന്വേഷിക്കും
കേസിൽ കോട്ടയം ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാര്‍ക്കെതിരെയും രണ്ട് സ്വകാര്യ ലാബുകൾക്കെതിരെയും ആലപ്പുഴ സ്വദേശി രജനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പരാതി.
ഡോ രഞ്ജനാണ് സ്വകാര്യലാബിൽ പരിശോധനക്ക് നിർദ്ദേശിച്ചത്. ഇവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് രജനി പൊലീസിനെ സമീപിച്ചത്. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും. മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽകോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സ്വകാര്യലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്മേലാണ് രജനി പരാതി നൽകിയിരിക്കുന്നത്.
Also Read: രജനിക്ക് ക്യാന്‍സറില്ല, സ്വകാര്യ ലാബിന്‍റെ പരിശോധനാഫലം തെറ്റെന്ന് അന്തിമ റിപ്പോർട്ട്