Asianet News MalayalamAsianet News Malayalam

'എന്തും വിളിച്ച് പറയാം എന്നാണോ?', സിഒടി നസീര്‍ വധശ്രമ കേസിൽ ക്ഷുഭിതനായി പിണറായി

തലശ്ശേരിയിലും വടകരയിലും റോഡിൽ ഇറങ്ങാൻ പറ്റില്ലെന്ന പാറയ്ക്കൽ അബ്ദുള്ളയുടെ വാദമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് പിണറായി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. 

cot naseer attack case in niyamasabha pinarayi vijayan reply
Author
Trivandrum, First Published Jun 11, 2019, 11:27 AM IST

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ വധശ്രമ കേസിൽ നിയമസഭയിൽ വാദപ്രതിവാദവും പ്രതിപക്ഷ വാക്കൗട്ടും. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസാണ് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കിയത്. വധശ്രമ കേസിലെ ഗൂഢാലോചന കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ തലശേരി എംഎൽഎ എഎൻ ഷംസീറിനെ സംരക്ഷിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. 

എന്നാൽ സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു പിണറായി വിജയന്‍റെ വിശദീകരണം.കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവര്‍ത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനോട് സിപിഎമ്മിന് വ്യക്ത വിരോധമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

പൊതു പ്രവർത്തകർക്കു റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറക്കൽ അബ്ദുള്ള ആരോപിച്ചു.ലീഗ് മാലാഖ ചമയേണ്ടെന്ന് മറുപടി പറഞ്ഞ പിണറായി വിജയൻ ലീഗ്  പ്രവര്‍ത്തകര്‍ ഉൾപ്പെട്ട കൊലപാതക കേസുകൾ ഒന്നൊന്നായി വിശദീകരിക്കുകയും ചെയ്തു. എന്തും വിളിച്ചു പറയാം എന്നാണോ എന്ന് പ്രതിപക്ഷത്തോട് ചൊടിച്ച പിണറായി നാദാപുരത്തു ബിനു വിനെ കൊലപ്പെടുത്തിയ സംഭവം ലീഗ് മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുയു ചെയ്തു. പ്രതിപക്ഷത്തിനും ബിജപിക്കും ഒരേ സ്വരമാണെന്നും പിണറായി ആക്ഷേപിച്ചു.

ശക്തമായ ഭാഷയിലായിരുന്നു പ്രതിപക്ഷ ആരോപണത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം: 

പെരിയ കേസിലും ഷുഹൈബ് വധ കേസിലും എന്ത് കൊണ്ട് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലും നടക്കുന്നത് യോഗി ഭരണമാണ്.  മുഖ്യമന്ത്രിക്കെതിരെ പോസ്റ് ഇട്ടാൽ കൂട്ട അറസ്റ്റ് നടക്കുന്ന സ്ഥിതിയാണെന്ന് ആരോപിച്ചപ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി 

 അതേസമയം തനിക്കെതിരായ ആക്രമണ കേസിൽ എഎൻ ഷംസീറിന്‍റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തിൽ എഎൻ ഷംസീര്‍ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍ പറഞ്ഞു. 

ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരൻ വീട്ടിൽ വന്നാണ് മൊഴിയെടുത്തത് .തലേശരി എംഎൽഎ എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിഒടി നസീര്‍ പറയുന്നു. എന്നാൽ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിക്കുന്നു. 

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ  വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  

തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു

Follow Us:
Download App:
  • android
  • ios