Asianet News MalayalamAsianet News Malayalam

'യുവതീപ്രവേശനത്തിന് മുൻകൈ വേണ്ട, ആവേശം വേണ്ട', നിലപാട് മയപ്പെടുത്താൻ സിപിഎം

എന്നാൽ സംഘടനയുടെ തെറ്റുതിരുത്തൽ രേഖയിൽ ഇത് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളുടെ വികാരം മാനിക്കണം, പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണം എന്നിവയൊക്കെയാണ് സിപിഎം സംസ്ഥാന സമിതിയുടെ നിർദേശങ്ങൾ. 

cpim to go slow in woment entry at sabarimala will take believers in to confidence decides cpim state committee
Author
Thiruvananthapuram, First Published Aug 23, 2019, 9:39 AM IST

തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ച‍ർച്ചയിലുയർന്ന നിർദേശം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ നീക്കം. 

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നി‍ർദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിയ്ക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സിപിഎമ്മിൽ നിർദേശമുയർന്നു. നിലവിൽ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദേശമുണ്ട്. 

വിവാദ നിലപാടുകളിൽ പാർട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദേശമുയർന്നു. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയിൽ നിർദേശമുയർന്നു. 

എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ പാർട്ടിയ്ക്ക് പറ്റിയ പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ നിരവധി നിർദേശങ്ങളുയർന്നു. 

മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. 

സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങള്‍  കേൾക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു സ്വയം വിമര്‍ശനം. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയര്‍ന്ന നിരീക്ഷണം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത്  ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios