Asianet News MalayalamAsianet News Malayalam

നടൻ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതി: നാളെ ഫെഫ്കയുടെ സമവായ ചർച്ച

ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോന്റെ വിശദീകരണം. ഉണ്ടായത് ചില 'ആശയക്കുഴപ്പങ്ങൾ'. സമവായ ചർച്ച നാളെ കൊച്ചിയിൽ.

fefka calls Consensus Discussion on complaint against Anil Radhakrishnan Menon
Author
Trivandrum, First Published Nov 3, 2019, 12:05 PM IST

തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നാളെ സമവായ ചർച്ച നടത്തും. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചർച്ചക്ക് വിളിച്ചു. അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം.

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക നിലപാടെടുത്തിരുന്നു. പാലക്കാട് മെ‍ഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം.

ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ബിനീഷ് ബാസ്റ്റിനോട് അനിൽ രാധാകൃഷ്ണമേനോന് ക്ഷമ ചോദിക്കുകയും ഉണ്ടായി.

സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷ് ബാസ്റ്റിനൊപ്പം ആണ് ഫെഫ്ക നിന്നതെങ്കിലും പ്രശ്നം രമ്യമായി പറഞ്ഞു തീർക്കാൻ തന്നെയാണ് ഫെഫ്കയുടെ തീരുമാനം. നാളെ കൊച്ചിയിലാകും ഇരുവരും തമ്മിലുള്ള ചർച്ച.
 

Follow Us:
Download App:
  • android
  • ios