ക്രിസ്തുവിന്റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം
എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി
കൊച്ചി: യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍
പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപൊലീത്തൻട്രസ്റ്റി, ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എറണാകുളം തിരുവാങ്കുളം കൃംന്താ സെമിനാരിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ, ബിഷപ്പ് ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുവല്ല വളഞ്ഞവട്ടം സെന്‍റ് മേരീസ് പള്ളിയില്‍ ദുഖവെള്ളി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.