Asianet News MalayalamAsianet News Malayalam

നാല് ജില്ലകളിൽ നാളെ അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, എറണാകുളം വഴി തീവണ്ടി ഗതാഗതം തുടങ്ങി

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. എറണാകുളം വഴിയുള്ള തീവണ്ടികൾ കടത്തി വിട്ടുതുടങ്ങി. 

heavy rain in kerala all live updates
Author
Thiruvananthapuram, First Published Oct 21, 2019, 6:47 PM IST

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. 

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

അതിനിടെ കനത്ത മഴയെ തുടര്‍ന്ന് രാവിലെ തടസ്സപ്പെട്ട എറണാകുളം സൌത്ത് റയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, ആലപ്പുഴ ധൻബാദ് എക്സ്പ്രസ്സ്‌ എന്നിവ സൗത്ത് സ്റ്റേഷനിലൂടെ യാത്ര തുടങ്ങി. 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്‍റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും. 

24 മണിക്കൂർ നേരം കൊണ്ട് കേരളത്തിൽ പെയ്തത് ശരാശരി 5.2 സെന്‍റിമീറ്റർ മഴ.  20 സെന്‍റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്. 

ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും  മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ കേരളമെമ്പാടും ട്രെയിൻ ഗതാഗതം സാരമായി തടസ്സപ്പെട്ടു. 

Follow Us:
Download App:
  • android
  • ios