ഐസിയു പീഡനക്കേസ്; അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; 15 ദിവസത്തിനകം റിപ്പോർട്ടിന് നിർദേശം
മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതിയിൽ ഇടപട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിൽ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് നൽകാൻ തയ്യാറായിരുന്നില്ല. ഒപ്പം നിന്ന നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്കായി അതിജീവിത രണ്ടാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്.