വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്
പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പൊലീസ് എടുത്തു മാറ്റി. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ തര്‍ക്കമുണ്ടായി. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. പിന്നീട് പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു.
പിന്നീട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി ബിജെപി ബോർഡുകൾ വീണ്ടും എടുത്തു മാറ്റി. യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കിയത്. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചന്ന് പരാതിയിലാണ് നടപടി. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാഹനം യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും പ്രവർത്തകർ തടഞ്ഞു. ഇതോടെ എഡിഎം നേരിട്ട് എത്തിയാണ് ബിജെപിയുടെ ബോർഡുകൾ വീണ്ടും നീക്കം ചെയ്തത്.