എംപിമാരായ നാല് എംഎൽഎമാർ സഭയിലേക്ക്: ബജറ്റ് സമ്മേളനം നാളെ മുതൽ
കെ മുരളീധരൻ, അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ എന്നീ നാലു എംഎൽഎമാർ നാളെ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇവർക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്.
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്കായിരിക്കും ഇനി നിയമസഭാ തലം വേദിയാകുക. നാളെ കെ എം മാണി അനുസ്മരണം മാത്രമാണ് അജണ്ട. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.
കെ മുരളീധരൻ, അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ എന്നീ നാലു എംഎൽഎമാർ നാളെ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇവർക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിൽ നാലുപേരും സഭയിലെത്തുന്നുണ്ട്.
എംഎൽഎമാരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തെ തകർപ്പൻ വിജയത്തിന്‍റെ കരുത്തിലാകും പ്രതിപക്ഷനീക്കങ്ങൾ. മൂന്നാം വർഷത്തിലേക്ക് കടന്ന സർക്കാർ കനത്ത തോൽവിയിൽ പ്രതിരോധത്തിലാണ്. പ്രതിപക്ഷ വിമർശനങ്ങൾ മുഴുവൻ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും.
സഭയിൽ എൻഡിഎ സംഖ്യ രണ്ടായെങ്കിലും ദേശീയ തലത്തിലെ വൻമുന്നേറ്റം പറഞ്ഞ് മാത്രം രാജഗോപാലിനും പി സി ജോർജ്ജിനും പിടിച്ചുനിൽക്കാനാകില്ല.
സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് കേരള കോൺഗ്രസ് പ്രതിനിധികളുടെ സഭയിലേക്കുള്ള വരവ്. നിയമസഭാ കക്ഷിനേതാവെന്ന നിലയിൽ മാണിയുടെ മുൻനിരയിലെ സീറ്റ് പി ജെ ജോസഫിന് നൽകണമെന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടുകഴിഞ്ഞു.