ചെയ്യാത്ത ജോലിക്കും പണം; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തൽ
- പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകൾ വച്ച് കരാറുകാരന് പണം നൽകിയതായാണ് കണ്ടെത്തൽ
- ചെയ്യാത്ത ജോലിയുടെ പേരിലും പണം നൽകിയെന്ന് പരിശോധനയിൽ വ്യക്തമായി
തിരുവനന്തപുരം: പാലാരിവട്ടം പാലം വൻ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ വ്യാപക ക്രമക്കേട് നടന്നിരുന്നതായി കണ്ടെത്തൽ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വികെ ഇബ്രാഹിംകുട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നടന്ന പൊതുമരാമത്ത് നിർമ്മാണ പ്രവർത്തികളിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകൾ വച്ച് കരാറുകാരന് പണം നൽകിയതായാണ് കണ്ടെത്തൽ. ചെയ്യാത്ത ജോലിയുടെ പേരിലും പണം നൽകിയെന്ന് പരിശോധനയിൽ വ്യക്തമായി.
ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എട്ട് പേർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. നഷ്ടമുണ്ടാക്കിയ 1.45 കോടി ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം നിർദ്ദേശിച്ചു. കരാറുകാരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്‌തിട്ടുണ്ട്.