വട്ടിയൂർക്കാവിൽ സമുദായിക സംഘടനകള്‍ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നുവെന്ന് കോടിയേരി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ്. കോൺഗ്രസുകാർ ഞായറാഴ്ച്ച യോഗം ചേരുന്നവർ മാത്രമായിരുന്നു അന്ന്. ബ്രിട്ടനെതിരെ മാത്രമല്ല ജന്മിത്തതിനെതിരെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പൊരുതി.
ആലപ്പുഴ: എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ ചില സമുദായ സംഘടനകള്‍ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതെരഞ്ഞെടടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി പറഞ്ഞു. നഗ്നമായി ജാതി പറഞ്ഞുള്ള വോട്ടുപിടുത്തമാണ് വട്ടിയൂര്‍ക്കാവില്‍ കാണുന്നത്. ഇതേക്കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ്. കോൺഗ്രസുകാർ ഞായറാഴ്ച്ച യോഗം ചേരുന്നവർ മാത്രമായിരുന്നു അന്ന്. ബ്രിട്ടനെതിരെ മാത്രമല്ല ജന്മിത്തതിനെതിരെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പൊരുതി.
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തി ഇല്ലായിരുന്നു അതുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഇന്ത്യ വിഭജനം ഉണ്ടാവുമായിരുന്നില്ല. മാറിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമായെന്നും സിപിഐ-സിപിഎം ബന്ധം ശക്തിപ്പെടുത്തുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഐ(എംഎല്‍)യുമായും പറ്റാവുന്ന രീതിയില്‍ യോജിച്ചു പോകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.