കോന്നിയിൽ ഇടതുമുന്നണി ജയിച്ചതിന് അയ്യപ്പനും കാരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
- വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയത്
- ഭക്തർക്ക് ഒപ്പമാണ് കേരളത്തിലെ സർക്കാരെന്നും അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ലെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജിനേഷ് കുമാർ വിജയിച്ചതിന് പിന്നിൽ അയ്യപ്പനും കാരണമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഭക്തർക്ക് ഒപ്പമാണ് കേരളത്തിലെ സർക്കാർ. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേത്," എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം എംപ്ലോയ്സ് കോണ്‍ഫെഡറേഷൻറെ സംസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടന വേദിയിലാകുന്നു മന്ത്രിയുടെ പരാമർശം.
"ശബരിമല യുവതി പ്രവേശന വിധിയിൽ വസ്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയി.അയ്യപ്പൻറെ പേരിൽ തെറ്റായ പ്രചാരണം നടത്തിയവർക്ക് അയ്യപ്പൻ നൽകിയ ശിക്ഷയാണ് കോന്നിയിലെ പരാജയം," മന്ത്രി പറഞ്ഞു.
അതേസമയം അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാല കഷായം എന്ന് കൂടി പേര് നൽകിയത് എകെ ഗോപാലന്റെ ഓർമ്മ നിലനിർത്താനാണെന്ന കോൺഗ്രസ് വിമർശനം ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തള്ളി. എ.കെ.ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
"പ്രയാർ ഗോപാലകൃഷ്ണന്റെ പേര് ഓർക്കാനാണ് മാറ്റിയതെന്ന് എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കോൺഗ്രസുകാർ പറഞ്ഞില്ല? ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പലതും ഞാൻ നെഞ്ചേറ്റി വാങ്ങിയിട്ടുണ്ട്. അത് എന്റെ കർത്തവ്യമാണ്. ശബരിമലയിൽ ഒരു രക്തചൊരിച്ചിൽ പോലും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു," പത്മകുമാർ വിശദീകരിച്ചു.