ശബരിമല കേസുകൾ പിന്‍വലിക്കുമെന്ന വിശ്വാസികളോടുള്ള വാഗ്ദാനം പാലിച്ചില്ല,പൗരത്വ കേസുകൾ പിൻവലിച്ചു,ഇത് വിവേചനം
മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ വരില്ലായിരുന്നു, ഒരു വിഭാഗത്തോട് അനീതി കാണിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇത്രയധികം കേസുകള്‍ ഉണ്ടെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ വരില്ലായിരുന്നു. ശബരിമലയിലെ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. പക്ഷേ കേസുകൾ പിൻവലിച്ചില്ല. വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം CAA കേസുകൾ പിൻവലിച്ചു. ഇതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവേചന രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു
ഒരു വിഭാഗത്തോട് അനീതി കാണിക്കുന്നു. എത്ര കേസെടുത്താലും കുഴപ്പവുമില്ല. അത് നേരിടാൻ തയ്യാറായാണ് പൊതുപ്രവർത്തനത്തിൽ വന്നത്. നാമജപ ഘോഷയാത്ര നടത്തിയ സാധാരണക്കാരുടെ പേരിലും കേസുകൾ ഉണ്ട്. നല്ലൊരു പങ്കും ശബരിമല കേസുകളാണ്. എവിടെ ചെന്നാലും കേസെടുക്കുന്നു. എന്തു പരിപാടിക്ക് പോയാലും കേസെടുക്കുന്നു. ബാക്കി ആർക്കും എതിരെ ഇത്തരം ദ്രോഹം നടപടികൾ ഇല്ല. മനപ്പൂർവമുള്ള വേട്ടയാടലാണിത്..വേറെ ഏതു പാർട്ടിക്കെതിരായാണ് ഇങ്ങനെയൊരു നിലപാട് എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു