ജുവൈരിയ വധക്കേസ്; സഹോദരിയുടെ ഭർത്താവായ അബ്ദുറഹിമാന് ജീവപര്യന്തം
തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ ജുവൈരിയുടെ വസ്ത്രങ്ങൾ വെള്ളത്തിൽ ഒഴുക്കിക്കളഞ്ഞെന്നും പെൺകുട്ടിയുടെ ഫോണും രണ്ട് സ്വർണവളകളും കവർന്നുവെന്നും കേസ് ഉണ്ട്
മലപ്പുറം: മലപ്പുറം എടയൂരിലെ ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബ്ദുറഹിമാന്‍റെ ഭാര്യയുടെ സഹോദരിയായ ജുവൈരിയയെ തോട്ടിലെ വെള്ളത്തിൽ മുക്കി കൊന്നെന്നാണ് കേസ്. 2015 ആഗസ്റ്റ് ആറിനായിരുന്നു കൊലപാതകം.
പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്നും പ്രതി ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. പാലത്തിന് മുകളിൽ നിന്ന് പെൺകുട്ടിയെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം തോട്ടിലെ വെള്ളത്തിൽ മുക്കിത്താഴ്ത്തി എന്നുള്ളതാണ് കേസ്.
തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ ജുവൈരിയുടെ വസ്ത്രങ്ങൾ വെള്ളത്തിൽ ഒഴുക്കിക്കളഞ്ഞെന്നും പെൺകുട്ടിയുടെ ഫോണും രണ്ട് സ്വർണവളകളും കവർന്നുവെന്നും കേസ് ഉണ്ട്. പ്രതി ജുവൈരിയയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചിരുന്നു. ഇതിൽ പെൺകുട്ടിക്ക് അബ്ദുറഹിമാനെ സംശയമുണ്ടായിരുന്നുവെന്നതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.
ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന അബ്ദുറഹിമാനെ വിചാരണക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.