മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി മുന്നണികൾ; സ്ഥാനാർത്ഥി ചർച്ചകൾ സജീവം
തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകളും മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു
കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളിലാണ് കാസർകോട്ടെ മുന്നണികളും രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകളും മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ 11113 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മുസ്ലിം ലീഗ് ജില്ലാ പ്രഡിഡന്‍റ് എം സി ഖമറുദ്ധീൻ, ജില്ലാ സെക്രട്ടറി എ അബ്ദുറഹ്മാൻ എന്നിവരാണ് സ്ഥാനാർത്ഥി പരിഗണനയിലുള്ളത്.
89 വോട്ടിന് കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കുകയാണ് ബിജെപി ലക്ഷ്യം. കെ സുരേന്ദ്രൻ ഇനിയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാറിനും ജില്ലാ പ്രസിഡന്‍റ് അഡ്വ കെ ശ്രീകാന്തിനുമാണ് സാധ്യത.
പ്രാദേശിക സ്ഥാനാർത്ഥിയിലൂടെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗം എം ശങ്കർ റൈ എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി എല്‍ഡിഎഫ് പരിഗണിക്കുന്നത്.