മരട്: ഫ്ലാറ്റുകളില്‍ മോഷണം നടന്നതായി ഉടമകള്‍, എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പടെ കാണാനില്ല
ഫ്ലാറ്റുകളിൽ അവശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ ഫ്ലാറ്റുടമകൾ എത്തിയപ്പോളാണ് സാധനങ്ങൾ മോഷണം പോയ കാര്യം അറിഞ്ഞതെന്നും ഉടമകള്‍ പറഞ്ഞു.
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് എയര്‍കണ്ടീഷണര്‍ അടക്കമുള്ള സാധനങ്ങൾ മോഷണം പോയതായി ഫ്ലാറ്റ് ഉടമകൾ. ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ നീക്കാൻ പൊളിക്കൽ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു. ഫ്ലാറ്റുകളിൽ അവശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ ഫ്ലാറ്റുടമകൾ എത്തിയപ്പോളാണ് സാധനങ്ങൾ മോഷണം പോയ കാര്യം അറിഞ്ഞതെന്നും ഉടമകള്‍ പറഞ്ഞു.
ഇന്ന് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫ്ലാറ്റിലെ സാധനങ്ങള്‍ മാറ്റാമെന്നാണ് ജസ്റ്റിസ് കെ ബാലകൃഷ്മന്‍ നായര്‍ കമ്മിറ്റി അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ ഫ്ലാറ്റുകളിലെത്തിയത്. സാധനങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാരനിര്‍ണയ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എയര്‍ കണ്ടിഷനറുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി ലഭിച്ചത്.
Read Also: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് സാധനങ്ങൾ നീക്കാം: വൈകിട്ട് അഞ്ച് വരെ സമയം
മരടിലെ ഫ്ലാറ്റുടമകളില്‍ ഏഴ് പേര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ 227 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി ആയി.
Read Also: ഏഴ് പേർക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ: ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു